Sunday 15 September 2013

“”കള്ളവുമുണ്ട് ചതിയുമുണ്ട് ........കുന്നോളമുണ്ട് പൊളി വചനം”””
*****<<<<******<<<<<<*******<<<<*********
കഴിഞ്ഞ വര്‍ഷത്തെ ഓണവും കഴിഞ്ഞ് ഒരു വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ സ്വദേശി അബൂബക്കര് ക്ക യാണ് എന്നെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലേക്ക് ഓണസദ്യ ഉണ്ണാന്‍ ക്ഷണിച്ചത് .

ഒരു ഓണസദ്യ കഴിച്ചിട്ട് വര്‍ഷങ്ങളായി .ഏതായാലും കുറെ മലയാളികളുടെ കൂടെ ഈ അറബിനാട്ടില്‍ ഒരു ഓണസദ്യ ഉണ്ണാമല്ലോ .

ഫ്രീയല്ല .......കൂപ്പണ്‍ എടുക്കണം .അതിനായി ഇരുപത് ദിര്‍ഹമും കൊടുത്തു .സന്തോഷത്തോടെ .

ജുമാ നമസ്കാരവും കഴിഞ്ഞ് നേരെ സോഷ്യല്‍ സെന്ററിലേക്ക് വിട്ടു .നെറ്റിപ്പട്ടം കെട്ടിയ ഒരു ജീവനില്ലാത്ത ഗജവീരന്‍ മെയിന്‍ ഗൈറ്റ്ല്‍ ജീവനുള്ള പോലെ കുലീനനായി അങ്ങിനെ നില്‍ക്കുന്നു .ഒരു കേരളീയ അന്തരീക്ഷം ഈ ഗജവീരനില്‍ തുടിച്ചു നിന്നു.

ഗൈറ്റ് കടന്ന ഞങ്ങളെ മുകളിലുള്ള ഹാളിലേക്ക് ക്ഷണിച്ചു .അരമണിക്കൂര്‍ ഇരുന്നു .മടുത്തപ്പോള്‍ അബൂബക്കര്‍ ക്കയെയും കൂട്ടി ഞാന്‍ പുറത്തേക്കു വന്നു . സദ്യ ഉണ്ണാനുള്ള ആളുകളുടെ നല്ല തിരക്ക് .ആ ആള്‍കൂട്ടത്തിനിടയില്‍ അവ്യക്തമായ ഒരു ക്യൂ രൂപപ്പെട്ടപ്പോള്‍ അതില്‍ ഇടം പിടിച്ചു .ഞാന്‍ ക്യൂവില്‍ തന്നെയാണോ എന്നൊരു ശങ്കയും മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു .അപ്പോഴേക്കും ഞങ്ങള്‍ അവിടെ എത്തിയിട്ട് ഒരു മണിക്കൂറിലദികമായിരുന്നു .തിരിച്ചു പോയാലോ എന്ന് ആലോചിച്ചെങ്കിലും കാളന്റെയും,തോരന്റെയും ,പ്രഥമന്‍റെയും ഒക്കെ രുചി മനസിനെ പിടിച്ചു നിറുത്തി .

അടുത്ത സെറ്റ് ആയാല്‍ എനിക്കും അബൂബക്കര്‍ ക്കാക്കും തീന്മേശയില്‍ ഓണസദ്യ ഉണ്ണാന്‍ കഴിയും .പക്ഷെ ആ ക്യൂവില്‍ ഉറച്ചു നില്‍ക്കണം എന്ന് മാത്രം .അതിനുള്ള ക്ഷമയും ഞങ്ങള്‍ കാണിച്ചു .ഇത്രയും ആളുകളെ ഊള്‍കൊള്ളിച്ചു കൊണ്ട് ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവികമായ തിരക്കും ,നിയന്ത്രണാതീത മായ സാഹചര്യവും മനസിലാക്കാവുന്നതെയുള്ളൂ .

അങ്ങിനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആളുകള്‍ പുറത്തേക്കു വരാന്‍ തുടങ്ങി .അപ്പോഴേക്കും മൂന്നു മണി കഴിഞ്ഞിരുന്നു .നല്ല വിശപ്പ്‌ ആമാശയത്തെ പൊള്ളിക്കാന്‍ തുടങ്ങി .അപ്പോള്‍ എനിക്കായ് കിച്ചണില്‍ നിന്ന് വരാറുള്ള വെള്ളിയാഴ്ച ദിവസത്തെ സ്പെഷ്യല്‍ മീന്‍ ബിരിയാണി എന്നെയും പ്രതീക്ഷിച്ച് എന്‍റെ റൂമില്‍ കിടപ്പുണ്ടായിരുന്നു .അത് അവിടെ വെച്ച് ഇരുപത് ദിര്‍ഹവും കൊടുത്ത് വായില്‍ വെള്ളവും ഒലിപ്പിച്ച് ഈ സോഷ്യല്‍ സെന്‍ററില്‍ എന്തിനു വന്നു?? ചോദ്യം എന്‍റെ ആമാശയത്തിന്‍റെതാണ് .

ഞാന്‍ അവനെ സമാധാനിപ്പിച്ചു ........അടങ്ങ് ആമാശയമേ അടങ്ങ് .........ഇപ്പോള്‍ നീ ഇതൊക്കെ ചോദിക്കും .നീ നോക്കിക്കോ .ഇപ്പോള്‍ ആളുകള്‍ മുഴുവന്‍ സദ്യയും കഴിച്ചു പുറത്തേക്ക് ഇറങ്ങിയാല്‍ എന്‍റെ ഊഴമാണ് .എന്‍റെ മുന്നില്‍ എനിക്കായി ഒരു നാക്കില വീഴും .അതിന്റെ അറ്റത്ത് ശര്‍ക്കര ഉപ്പേരിയും ,കായ വറുത്തതും ,പുളിശ്ശേരിയും പച്ചടിയും ,കിച്ചടിയും ,കാളനും,പ്രഥമനും തോരനും കൊണ്ട് അലങ്കരിക്കപെടും .പുളിശേരിയുടെ യുടെ പുളിയും ,ശര്‍ക്കര ഉപ്പെരിയുടെ മധുരവും ,കൊണ്ടാട്ടത്തിന്റെ എരിവും പതിയെ പതിയെ ആമാശയമേ നിന്നിലേക്ക് അലിഞ്ഞിറങ്ങും .നീ നോക്കിക്കോ അപ്പോള്‍ നിന്റെ പരിഭവം മാറും .നിനക്കും വേണ്ടേ കുബ്ബൂസില്‍ നിന്നും ബിരിയാണിയില്‍ നിന്നും ഒരു നേരമെങ്കിലും മോചനം? .പരിപ്പ് കറിയില്‍ നിന്നും ഗ്യാസ്‌ ഉല്‍പ്പാദിപ്പിച്ചു ഉല്‍പ്പാദിപ്പിച്ചു നിനക്ക് മതിയായില്ലേ ........എന്‍റെ പ്രിയ ആമാശയമേ നീയൊന്നടങ്ങ്‌ .....

ഹാവൂ ...ഞാന്‍ നിലയുറപ്പിച്ച ആ ക്യൂവിന് ജീവന്‍ വെച്ച് തുടങ്ങി .അബൂബക്കര്‍ക്ക എന്നെ സന്തോഷത്തോടെ ഒന്ന് നോക്കി .കുറച്ചു പേര്‍ ഭക്ഷണ പന്തലിലേക്ക് കയറിയപ്പോഴേക്കും സംഘാടകര്‍ ഓടിയെത്തി മറ്റുള്ളവരെ തടഞ്ഞു .........””ഫാമിലി മാത്രം ഫാമിലി മാത്രം””” എന്ന് വിളിച്ചു പറഞ്ഞു .എനി ഫാമിലിക്കുള്ള ഊഴമാണത്രേ .

അപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഓണപ്പുടവയണിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും ഭക്ഷണം കഴിക്കാന്‍ ഹാളിലേക്ക് നടന്നു തുടങ്ങി .അമ്മമാരുടെ കൂടെ യുള്ള കുട്ടികളുടെ മുഖത്ത് പൊന്നോണം പൂക്കളമിട്ടു. സന്തോഷം കളിയാടി .അത് കണ്ടപ്പോള്‍ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റ് രൂപം കൊണ്ട എന്‍റെ മനസ് ഒന്ന് അടങ്ങി .നാട്ടിലുള്ള എന്‍റെ മക്കളും ഇവരും ഒരുപോലെ ....അവര്‍ കുഞ്ഞുങ്ങള്‍ .കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ പാടില്ല എന്ന് പറയുന്നവനെ പോലെ ക്രൂരന്‍ ആരുണ്ട് ?പക്ഷെ കൂടെയുള്ള അമ്മമാരുടെയും അച്ഛന്മാരുടെയും മുഖത്ത് ഒരു നാലഞ്ച് ഓണസദ്യയുണ്ട ക്ഷീണമുള്ളപോലെ തോന്നി .കാരണം തിരുവോണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിരുന്നു .മെയിന്‍ ഗൈറ്റ്ല്‍ നിന്നും വാഹനമിറങ്ങി നേരെ സദ്യ കഴിക്കാന്‍ ഹാളിലേക്ക് ക്ഷണിക്കപ്പെടുന്ന ഫാമിലി .കാത്തിരിപ്പില്ല.ക്യൂ ഇല്ല .

ഫാമിലി ഇല്ലാ എന്നതിന്റെ പേരില്‍ ബാച്ചിലേഴ്സ് എന്ന ഗണത്തിലേക്ക് തരം താഴ്ത്തി ..........മാനുഷരെല്ലാരും ഒന്ന് പോലെ .........എന്ന ഓണ സന്ദേശം ഇവിടെ കൊല ചെയ്യപ്പെട്ടു .എനി അവിടെ നിന്നാല്‍ ഒരു കമ്യൂണിസ്റ്റ്‌ കാരനായി എനിക്ക് തുടരാന്‍ കഴിയില്ല .ആ അമ്മമാരും കുഞ്ഞുങ്ങളും അറിയാതെ എന്‍റെ പ്രതിഷേധം സംഘാടകരെ അറിയിക്കണം .ഞാന്‍ അബൂബക്കര്‍ ക്ക യെയും കൂട്ടി നേരെ റിസപ്ഷനില്‍ ചെന്നു.രണ്ടു കൂപ്പണും മേശപ്പുറത്ത് വെച്ചിട്ട് അവിടെയുള്ള സാരഥി കളോട് പറഞ്ഞു .

ഞങ്ങള്‍ ബാച്ചിലേഴ്സ് ആണ് .ഒരു സദ്യ കഴിക്കാന്‍ വിസയെടുത്ത് ഫാമിലിയെ കൊണ്ട് വരാന്‍ ഉദ്ദേശമില്ല .ഇരുപതു ദിര്‍ഹം കൊടുത്തത് കൊണ്ട് ഈ കൂപ്പണ്‍ ചവറ്റുകൊട്ടയില്‍ എറിയാന്‍ തോന്നുന്നില്ല .അതുകൊണ്ട് ഇത് ഇവിടെ വെച്ചിട്ട് ഞങ്ങള്‍ പോകുന്നു .

അങ്ങിനെ റൂമിലെത്തി .ഉള്ള മീന്‍ ബിരിയാണി കഴിച്ചു ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചപ്പോള്‍ എന്‍റെ ആമാശയം കലിപൂണ്ടു .................കാളനും,തോരനും ,പുളിശ്ശേരിയും,ചവച്ചരച്ച് ഇറക്കിവിടാം എന്ന് പറഞ്ഞു പറ്റിച്ച കശ്മലാ ......എന്ന് ആക്രോശിച്ച് ആമാശയം ഒരു മുഴു മുഴുത്ത ഏമ്പക്കം എടുത്ത്‌ തൊണ്ടയിലൂടെ പുറത്തേക്ക് ഒരേറ് .

രണ്ടു ദിവസം കഴിഞ്ഞ് അബൂബക്കര് ക്ക ഒരു ചെറു ചിരി തൂകി റൂമിലേക്ക്‌ കടന്നു വന്നു പറഞ്ഞു .ഞാന്‍ സോഷ്യല്‍ സെന്ററില്‍ പോയിരുന്നു .കൂപ്പണ്‍ എടുത്തിട്ടും സദ്യ കഴിക്കാന്‍ കഴിഞ്ഞില്ല എന്ന് പരാതി പറഞ്ഞപ്പോള്‍ ........പത്തു ദിര്‍ഹം തിരിച്ചു തന്നു .നീ സോഷ്യല്‍ സെന്ററില്‍ ചെന്നാല്‍ നിനക്കും കിട്ടും .

അപ്പോള്‍ കഥ ഇങ്ങനെയാണ് .പത്തു ദിര്‍ഹമാണ് കൂപ്പണിന്റെ വില .അത് അബൂബക്കര്‍ക്കാക്ക വാങ്ങിച്ചത് ബ്ലാക്കിനാണ് .പത്തു ദിര്‍ഹമിന്റെ കൂപ്പണ്‍ ഇരുപതു ദിര്‍ഹമിന് വിറ്റ് കാശാക്കുന്ന ഓണക്കാരനില്‍ നിന്നാണ് അബൂബക്കര്‍ക്ക കൂപ്പണ്‍ വാങ്ങിയത് .

കള്ളമോ ചതിയോ എള്ളോളമില്ലാതിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ഓരോ ഓണവും .ചരിത്രമോ? ഐതീഹ്യമോ? കെട്ടുകഥയോ? .......എന്തുമാവട്ടെ .സമകാലിക ലോകത്തിന് ഊള്‍കൊള്ളാനും മാതൃകയാക്കാനും പാകത്തില്‍ ഒരു നല്ല സന്ദേശം ഇതിലുണ്ട് .എല്ലാവരെയും മനുഷ്യരായി കാണാനും എകത്ത്വത്ത്തോടെ വാഴാനും മഹാബലി ചക്രവര്‍ത്തിയുടെ കഥ നമ്മെ ഉല്‍ബോധിപ്പിക്കുന്നു .ഏറ്റവും കുറഞ്ഞത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ......ഒന്നിച്ചിരുന്ന് ഒരു സദ്യ ഉണ്ണാനുള്ള സാഹചര്യമെങ്കിലും ഓണക്കാലം നമുക്ക് മുന്നില്‍ വെക്കുന്നു ...........ഈ ഓണത്തെപോലും വിറ്റ് കാശാക്കുന്ന കശ്മലന്മാരെ തുരത്തുക എന്നതാവട്ടെ ഓണത്തെയും മഹാബലി തമ്പുരാന്‍റെ കാലത്തെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നവരുടെ ദൌത്യം .

...........എന്നൊക്കെ ആകിലും അന്നത്തെ ആ അനുഭവം എന്നെകൊണ്ട് പറയിപ്പിക്കുന്നു ........
“”കള്ളവുമുണ്ട് ചതിയുമുണ്ട് ........കുന്നോള മുണ്ട് പൊളി വചനം