Sunday 15 September 2013

“”കള്ളവുമുണ്ട് ചതിയുമുണ്ട് ........കുന്നോളമുണ്ട് പൊളി വചനം”””
*****<<<<******<<<<<<*******<<<<*********
കഴിഞ്ഞ വര്‍ഷത്തെ ഓണവും കഴിഞ്ഞ് ഒരു വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ സ്വദേശി അബൂബക്കര് ക്ക യാണ് എന്നെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലേക്ക് ഓണസദ്യ ഉണ്ണാന്‍ ക്ഷണിച്ചത് .

ഒരു ഓണസദ്യ കഴിച്ചിട്ട് വര്‍ഷങ്ങളായി .ഏതായാലും കുറെ മലയാളികളുടെ കൂടെ ഈ അറബിനാട്ടില്‍ ഒരു ഓണസദ്യ ഉണ്ണാമല്ലോ .

ഫ്രീയല്ല .......കൂപ്പണ്‍ എടുക്കണം .അതിനായി ഇരുപത് ദിര്‍ഹമും കൊടുത്തു .സന്തോഷത്തോടെ .

ജുമാ നമസ്കാരവും കഴിഞ്ഞ് നേരെ സോഷ്യല്‍ സെന്ററിലേക്ക് വിട്ടു .നെറ്റിപ്പട്ടം കെട്ടിയ ഒരു ജീവനില്ലാത്ത ഗജവീരന്‍ മെയിന്‍ ഗൈറ്റ്ല്‍ ജീവനുള്ള പോലെ കുലീനനായി അങ്ങിനെ നില്‍ക്കുന്നു .ഒരു കേരളീയ അന്തരീക്ഷം ഈ ഗജവീരനില്‍ തുടിച്ചു നിന്നു.

ഗൈറ്റ് കടന്ന ഞങ്ങളെ മുകളിലുള്ള ഹാളിലേക്ക് ക്ഷണിച്ചു .അരമണിക്കൂര്‍ ഇരുന്നു .മടുത്തപ്പോള്‍ അബൂബക്കര്‍ ക്കയെയും കൂട്ടി ഞാന്‍ പുറത്തേക്കു വന്നു . സദ്യ ഉണ്ണാനുള്ള ആളുകളുടെ നല്ല തിരക്ക് .ആ ആള്‍കൂട്ടത്തിനിടയില്‍ അവ്യക്തമായ ഒരു ക്യൂ രൂപപ്പെട്ടപ്പോള്‍ അതില്‍ ഇടം പിടിച്ചു .ഞാന്‍ ക്യൂവില്‍ തന്നെയാണോ എന്നൊരു ശങ്കയും മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു .അപ്പോഴേക്കും ഞങ്ങള്‍ അവിടെ എത്തിയിട്ട് ഒരു മണിക്കൂറിലദികമായിരുന്നു .തിരിച്ചു പോയാലോ എന്ന് ആലോചിച്ചെങ്കിലും കാളന്റെയും,തോരന്റെയും ,പ്രഥമന്‍റെയും ഒക്കെ രുചി മനസിനെ പിടിച്ചു നിറുത്തി .

അടുത്ത സെറ്റ് ആയാല്‍ എനിക്കും അബൂബക്കര്‍ ക്കാക്കും തീന്മേശയില്‍ ഓണസദ്യ ഉണ്ണാന്‍ കഴിയും .പക്ഷെ ആ ക്യൂവില്‍ ഉറച്ചു നില്‍ക്കണം എന്ന് മാത്രം .അതിനുള്ള ക്ഷമയും ഞങ്ങള്‍ കാണിച്ചു .ഇത്രയും ആളുകളെ ഊള്‍കൊള്ളിച്ചു കൊണ്ട് ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവികമായ തിരക്കും ,നിയന്ത്രണാതീത മായ സാഹചര്യവും മനസിലാക്കാവുന്നതെയുള്ളൂ .

അങ്ങിനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആളുകള്‍ പുറത്തേക്കു വരാന്‍ തുടങ്ങി .അപ്പോഴേക്കും മൂന്നു മണി കഴിഞ്ഞിരുന്നു .നല്ല വിശപ്പ്‌ ആമാശയത്തെ പൊള്ളിക്കാന്‍ തുടങ്ങി .അപ്പോള്‍ എനിക്കായ് കിച്ചണില്‍ നിന്ന് വരാറുള്ള വെള്ളിയാഴ്ച ദിവസത്തെ സ്പെഷ്യല്‍ മീന്‍ ബിരിയാണി എന്നെയും പ്രതീക്ഷിച്ച് എന്‍റെ റൂമില്‍ കിടപ്പുണ്ടായിരുന്നു .അത് അവിടെ വെച്ച് ഇരുപത് ദിര്‍ഹവും കൊടുത്ത് വായില്‍ വെള്ളവും ഒലിപ്പിച്ച് ഈ സോഷ്യല്‍ സെന്‍ററില്‍ എന്തിനു വന്നു?? ചോദ്യം എന്‍റെ ആമാശയത്തിന്‍റെതാണ് .

ഞാന്‍ അവനെ സമാധാനിപ്പിച്ചു ........അടങ്ങ് ആമാശയമേ അടങ്ങ് .........ഇപ്പോള്‍ നീ ഇതൊക്കെ ചോദിക്കും .നീ നോക്കിക്കോ .ഇപ്പോള്‍ ആളുകള്‍ മുഴുവന്‍ സദ്യയും കഴിച്ചു പുറത്തേക്ക് ഇറങ്ങിയാല്‍ എന്‍റെ ഊഴമാണ് .എന്‍റെ മുന്നില്‍ എനിക്കായി ഒരു നാക്കില വീഴും .അതിന്റെ അറ്റത്ത് ശര്‍ക്കര ഉപ്പേരിയും ,കായ വറുത്തതും ,പുളിശ്ശേരിയും പച്ചടിയും ,കിച്ചടിയും ,കാളനും,പ്രഥമനും തോരനും കൊണ്ട് അലങ്കരിക്കപെടും .പുളിശേരിയുടെ യുടെ പുളിയും ,ശര്‍ക്കര ഉപ്പെരിയുടെ മധുരവും ,കൊണ്ടാട്ടത്തിന്റെ എരിവും പതിയെ പതിയെ ആമാശയമേ നിന്നിലേക്ക് അലിഞ്ഞിറങ്ങും .നീ നോക്കിക്കോ അപ്പോള്‍ നിന്റെ പരിഭവം മാറും .നിനക്കും വേണ്ടേ കുബ്ബൂസില്‍ നിന്നും ബിരിയാണിയില്‍ നിന്നും ഒരു നേരമെങ്കിലും മോചനം? .പരിപ്പ് കറിയില്‍ നിന്നും ഗ്യാസ്‌ ഉല്‍പ്പാദിപ്പിച്ചു ഉല്‍പ്പാദിപ്പിച്ചു നിനക്ക് മതിയായില്ലേ ........എന്‍റെ പ്രിയ ആമാശയമേ നീയൊന്നടങ്ങ്‌ .....

ഹാവൂ ...ഞാന്‍ നിലയുറപ്പിച്ച ആ ക്യൂവിന് ജീവന്‍ വെച്ച് തുടങ്ങി .അബൂബക്കര്‍ക്ക എന്നെ സന്തോഷത്തോടെ ഒന്ന് നോക്കി .കുറച്ചു പേര്‍ ഭക്ഷണ പന്തലിലേക്ക് കയറിയപ്പോഴേക്കും സംഘാടകര്‍ ഓടിയെത്തി മറ്റുള്ളവരെ തടഞ്ഞു .........””ഫാമിലി മാത്രം ഫാമിലി മാത്രം””” എന്ന് വിളിച്ചു പറഞ്ഞു .എനി ഫാമിലിക്കുള്ള ഊഴമാണത്രേ .

അപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഓണപ്പുടവയണിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും ഭക്ഷണം കഴിക്കാന്‍ ഹാളിലേക്ക് നടന്നു തുടങ്ങി .അമ്മമാരുടെ കൂടെ യുള്ള കുട്ടികളുടെ മുഖത്ത് പൊന്നോണം പൂക്കളമിട്ടു. സന്തോഷം കളിയാടി .അത് കണ്ടപ്പോള്‍ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റ് രൂപം കൊണ്ട എന്‍റെ മനസ് ഒന്ന് അടങ്ങി .നാട്ടിലുള്ള എന്‍റെ മക്കളും ഇവരും ഒരുപോലെ ....അവര്‍ കുഞ്ഞുങ്ങള്‍ .കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ പാടില്ല എന്ന് പറയുന്നവനെ പോലെ ക്രൂരന്‍ ആരുണ്ട് ?പക്ഷെ കൂടെയുള്ള അമ്മമാരുടെയും അച്ഛന്മാരുടെയും മുഖത്ത് ഒരു നാലഞ്ച് ഓണസദ്യയുണ്ട ക്ഷീണമുള്ളപോലെ തോന്നി .കാരണം തിരുവോണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിരുന്നു .മെയിന്‍ ഗൈറ്റ്ല്‍ നിന്നും വാഹനമിറങ്ങി നേരെ സദ്യ കഴിക്കാന്‍ ഹാളിലേക്ക് ക്ഷണിക്കപ്പെടുന്ന ഫാമിലി .കാത്തിരിപ്പില്ല.ക്യൂ ഇല്ല .

ഫാമിലി ഇല്ലാ എന്നതിന്റെ പേരില്‍ ബാച്ചിലേഴ്സ് എന്ന ഗണത്തിലേക്ക് തരം താഴ്ത്തി ..........മാനുഷരെല്ലാരും ഒന്ന് പോലെ .........എന്ന ഓണ സന്ദേശം ഇവിടെ കൊല ചെയ്യപ്പെട്ടു .എനി അവിടെ നിന്നാല്‍ ഒരു കമ്യൂണിസ്റ്റ്‌ കാരനായി എനിക്ക് തുടരാന്‍ കഴിയില്ല .ആ അമ്മമാരും കുഞ്ഞുങ്ങളും അറിയാതെ എന്‍റെ പ്രതിഷേധം സംഘാടകരെ അറിയിക്കണം .ഞാന്‍ അബൂബക്കര്‍ ക്ക യെയും കൂട്ടി നേരെ റിസപ്ഷനില്‍ ചെന്നു.രണ്ടു കൂപ്പണും മേശപ്പുറത്ത് വെച്ചിട്ട് അവിടെയുള്ള സാരഥി കളോട് പറഞ്ഞു .

ഞങ്ങള്‍ ബാച്ചിലേഴ്സ് ആണ് .ഒരു സദ്യ കഴിക്കാന്‍ വിസയെടുത്ത് ഫാമിലിയെ കൊണ്ട് വരാന്‍ ഉദ്ദേശമില്ല .ഇരുപതു ദിര്‍ഹം കൊടുത്തത് കൊണ്ട് ഈ കൂപ്പണ്‍ ചവറ്റുകൊട്ടയില്‍ എറിയാന്‍ തോന്നുന്നില്ല .അതുകൊണ്ട് ഇത് ഇവിടെ വെച്ചിട്ട് ഞങ്ങള്‍ പോകുന്നു .

അങ്ങിനെ റൂമിലെത്തി .ഉള്ള മീന്‍ ബിരിയാണി കഴിച്ചു ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചപ്പോള്‍ എന്‍റെ ആമാശയം കലിപൂണ്ടു .................കാളനും,തോരനും ,പുളിശ്ശേരിയും,ചവച്ചരച്ച് ഇറക്കിവിടാം എന്ന് പറഞ്ഞു പറ്റിച്ച കശ്മലാ ......എന്ന് ആക്രോശിച്ച് ആമാശയം ഒരു മുഴു മുഴുത്ത ഏമ്പക്കം എടുത്ത്‌ തൊണ്ടയിലൂടെ പുറത്തേക്ക് ഒരേറ് .

രണ്ടു ദിവസം കഴിഞ്ഞ് അബൂബക്കര് ക്ക ഒരു ചെറു ചിരി തൂകി റൂമിലേക്ക്‌ കടന്നു വന്നു പറഞ്ഞു .ഞാന്‍ സോഷ്യല്‍ സെന്ററില്‍ പോയിരുന്നു .കൂപ്പണ്‍ എടുത്തിട്ടും സദ്യ കഴിക്കാന്‍ കഴിഞ്ഞില്ല എന്ന് പരാതി പറഞ്ഞപ്പോള്‍ ........പത്തു ദിര്‍ഹം തിരിച്ചു തന്നു .നീ സോഷ്യല്‍ സെന്ററില്‍ ചെന്നാല്‍ നിനക്കും കിട്ടും .

അപ്പോള്‍ കഥ ഇങ്ങനെയാണ് .പത്തു ദിര്‍ഹമാണ് കൂപ്പണിന്റെ വില .അത് അബൂബക്കര്‍ക്കാക്ക വാങ്ങിച്ചത് ബ്ലാക്കിനാണ് .പത്തു ദിര്‍ഹമിന്റെ കൂപ്പണ്‍ ഇരുപതു ദിര്‍ഹമിന് വിറ്റ് കാശാക്കുന്ന ഓണക്കാരനില്‍ നിന്നാണ് അബൂബക്കര്‍ക്ക കൂപ്പണ്‍ വാങ്ങിയത് .

കള്ളമോ ചതിയോ എള്ളോളമില്ലാതിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ഓരോ ഓണവും .ചരിത്രമോ? ഐതീഹ്യമോ? കെട്ടുകഥയോ? .......എന്തുമാവട്ടെ .സമകാലിക ലോകത്തിന് ഊള്‍കൊള്ളാനും മാതൃകയാക്കാനും പാകത്തില്‍ ഒരു നല്ല സന്ദേശം ഇതിലുണ്ട് .എല്ലാവരെയും മനുഷ്യരായി കാണാനും എകത്ത്വത്ത്തോടെ വാഴാനും മഹാബലി ചക്രവര്‍ത്തിയുടെ കഥ നമ്മെ ഉല്‍ബോധിപ്പിക്കുന്നു .ഏറ്റവും കുറഞ്ഞത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ......ഒന്നിച്ചിരുന്ന് ഒരു സദ്യ ഉണ്ണാനുള്ള സാഹചര്യമെങ്കിലും ഓണക്കാലം നമുക്ക് മുന്നില്‍ വെക്കുന്നു ...........ഈ ഓണത്തെപോലും വിറ്റ് കാശാക്കുന്ന കശ്മലന്മാരെ തുരത്തുക എന്നതാവട്ടെ ഓണത്തെയും മഹാബലി തമ്പുരാന്‍റെ കാലത്തെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നവരുടെ ദൌത്യം .

...........എന്നൊക്കെ ആകിലും അന്നത്തെ ആ അനുഭവം എന്നെകൊണ്ട് പറയിപ്പിക്കുന്നു ........
“”കള്ളവുമുണ്ട് ചതിയുമുണ്ട് ........കുന്നോള മുണ്ട് പൊളി വചനം

Monday 11 February 2013

പാലത്ത് നിന്നൊരു പച്ച തത്ത




                                                 പാലത്ത് നിന്നൊരു പച്ച തത്ത 
                                     *********   **********   **********                                              
ഗള്‍ഫ്‌ ജീവിതത്തിന്റെ ഊഷരതയില്‍ നിന്നും നാട്ടിലെത്തിയാല്‍ കിട്ടുന്ന ചുരുങ്ങിയ ദിവസങ്ങള്‍പഴയ സൌഹാര്‍ദ്ധങ്ങളിലൂടെ സഞ്ചരിക്കുന്നത് എന്നെ സമ്പന്തിചിടത്തോളം ഒരാനന്ദമാണ്.

അങ്ങിനെയാണ് കൊടശ്ശേരിയിലുള്ള ഒരു അകന്ന ബന്ദ്ധുവായ നഫീസത്താനെ കാണാന്‍ ഞാന്‍ തീരുമാനിച്ചത്‌ .

നിഷ്കളങ്കമായ ആ പഴയകാല ജീവിതത്തിന്‍റെ അടയാളമായ ,ആ കൊച്ചു ഓലപ്പുര അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു .പകരം ഒരുപുതിയ വീടിനുള്ള മുന്നോരുക്കമെന്നോണം ഒരു കരിങ്കല്‍ തറ ഉയര്‍ന്നതും കാണാം ......അതിനടുത്തായി താല്‍ക്കാലിക മേന്നോണം പനയോലകൊണ്ട് ഭിത്തികള്‍ മറച്ച ഓലക്കുടിലില്‍ നിന്നും നബീസത്ത മുറ്റത്തേക്കിറങ്ങി വന്നു ..

.ഞാന്‍ കയറിചെന്നതിലെ സന്തോഷം നബീസത്ത വലിയ വായില്‍ തുറന്നു പറഞ്ഞു .......

””അല്ലാ .....ആരായിത് .നാസറെ എന്ത് തോന്നികുഞ്ഞിമ്മോനെ”” ...ഇങ്ങോട്ടൊക്കെ കയറി വരാന്‍ .
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നഫീസത്ത ............

പത്തറുപത് വയസ്സുള്ള നബീ സത്തയുടെ മുഖത്ത് ഞാന്‍ കയറി വന്നതിലെ സന്തോഷം സ്പഷ്ടമായിരുന്നു .

ഉമ്മറത്തെ പുല്ലുപായ വിരിച്ച മരക്കട്ടിലില്‍ ഞാനിരുന്നു .അപ്പോഴാണ്‌ ആ ഓലപ്പുരയ്ടെ ഇറയത്ത് തൂങ്ങിയാടുന്ന കൂട്ടിലെ .......ആ തത്തയെ ഞാന്‍ ശ്രദ്ധിക്കുന്നത് ....അത് ചുമ്മാ ചില ച്ചുകൊന്ടെയിരിക്കുന്നു.

നബീസത്താ ....ഞാന്‍ വന്നത് തത്തമ്മക്ക് പിടിച്ചില്ലെന്നു തോന്നുന്നു .........ഞാന്‍ ചുമ്മാ പറഞ്ഞു .

അള്ളോ....ചായകുടിക്കാന്‍ പറയാ മോനെ ...

....അത് ചിലക്കുമ്പോള്‍ നബീസത്ത ചുമ്മാ അതിനൊരു വ്യാഖ്യാനം നല്‍കുന്നു എന്നായിരുന്നു ആദ്യം കരുതിയത്‌ .

.ശ്രദ്ധിച്ചപ്പോള്‍ തത്തമ്മയുടെ ഭാഷ കുറേശ്ശെ എനിക്കും മനസിലായി തുടങ്ങി .എന്ന് മാത്രമല്ല ,മുറ്റത്തേക്ക് വന്ന കോഴികളോട് .......””പോ കോയി “””... “””പോ കോയ്.”””..എന്ന് പറഞ്ഞ് കോഴിയെ ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിലെ കൌതുകം എന്നെ ആശ്ചര്യപ്പെടുത്തി .....ഒരു വേള....വിലകൊടുത്ത് അതിനെ സ്വന്തമാക്കിയാലോ എന്നാശിച്ചുപോയി .

””ചായ കുടിക്കാന്‍ പറയും ,കോഴിയെ തെളിക്കും ,വിരുന്നുകാരോട് ഇരിക്കാന്‍ പറയും “”””..........കൂടാതെ ..........

.നബീസത്തയുടെ ചുണ്ടുകള്‍ വിറച്ചു .കണ്ണുകള്‍ നിറഞ്ഞു .

"പാലത്ത് പോയോ ?””മക്കളെ കണ്ടോന്നൊക്കെ ചോദിക്കും ....

റസീന പാലത്തീന്നു കൊണ്ടോന്നതല്ലേ കുഞ്ഞിമ്മോനെ ...ഇതിനെ ...നഫീസത്ത തുടര്‍ന്നു

നബീസത്തയുടെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങി.

ഏതോ ഗുള്‍ഫ്കാരന്‍ സമ്മാനിച്ച മലേഷ്യന്‍ ലുങ്കിയുടെ കോന്തലക്ക് ആ കണ്ണുനീര്‍ തുടക്കാനുള്ള നീളമുണ്ടായിരുന്നു .....

ഓള് ഇതിനെ ഇവിടെ കൊണ്ട് വരുമ്പോ ....ഒരു ഇറച്ചി കഷണമായിരുന്നു .ജീവനുള്ള ഇറച്ചിക്കഷണം .തൂവല് വരുവോളം അതിനെ നോക്കിയതും വര്‍ത്തമാനം പറയാന്‍ പഠിപ്പിച്ചതും ....ന്‍റെ മോളായിരുന്നു.

തത്തമ്മയെ കുറിച്ചുള്ള നബീസത്താന്റെ വിവരണം .........തുടന്നുകൊണ്ടേ യിരുന്നു .
എന്‍റെ ഓര്‍മ്മകള്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് സഞ്ചരിച്ചു .

”റസീന” ...നബീസത്താ ന്റെ നാലുമക്കളില്‍ രണ്ടാമത്തെ മകള്‍ .

***** ******* ******** ********* ******** ******
ഞാനന്ന് വളരെ ചെറുതാണ് ...അമ്മാവന്‍റെ വീട്ടിലാണ് എന്റെ താമസം .റസീന ആ വീട്ടില്‍ കഴിഞ്ഞു കൂടുകയാണ് ...വേലക്കാരിയായല്ല .നിര്‍ദ്ധനരായ ഒരുവീട്ടിലെ പെണ്‍കുട്ടിക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങളും .....സം രക്ഷണവും .ഒപ്പം അമ്മായിക്ക് ഒരു കൈ സഹായവും .ഇതായിരുന്നു ആ വീട്ടില്‍ റസീന .അമ്മാവന്‍റെ മക്കളായ ..റഹീന ,ഹസീന .....അവര്‍ക്കൊപ്പം ആ വീട്ടിലെ ഒരംഗത്തെ പ്പോലെ .റസീനയും .

നല്ല കൈപ്പുണ്യമുള്ള പാചകക്കാരി .രാത്രി കാലങ്ങളില്‍ അമ്മാവന്‍റെ വീട്ടില്‍ ആരെങ്കിലുമൊക്കെ വിരുന്നുകാരായി ഉണ്ടാകും .നല്ല ബഹളമയം .കുട്ടികളായ ഞങ്ങള്‍ക്കും ആനന്ദമാണ് .അപ്പോഴൊക്കെ റസീന അടുക്കളപ്പണിയില്‍ ആയിരിക്കും .ഗള്‍ഫുകാരന്‍ ആയ അമ്മാവന് രാത്രിയില്‍ ചെപ്പാത്തി നിര്‍ബന്ധമാണ് .ആളെണ്ണം കണക്കാക്കിയാണ് ചെപ്പാത്തി ഉണ്ടാക്കുന്നത്‌ .അതുകൊണ്ട് തന്നെ ചെപ്പാത്തി ചുടുന്ന ഇടത്തേക്ക് റസീന ഞങ്ങള്‍ കുട്ടികളെ അടുപ്പിക്കില്ല .....തീറ്റ തീന്‍ മേശയില്‍ നിന്ന് മാത്രം .

എനിക്ക് ചെപ്പാത്തിയുടെ മണം കേട്ടാല്‍ സഹിക്കില്ല .....

റസീന എന്തെങ്കിലും ജോലി എന്നെ ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ ഞാന്‍ മുടക്കം പറയും ......ആയ്ക്കോട്ടെ ....ഈ പണിയൊക്കെ ഞാന്‍ ചെയ്യണം ,ഒരു ചൂടുള്ള ചെപ്പാത്തി ....എനിക്ക് ......ആരും കാണാതെ .തരാറില്ലല്ലോ .? എനി മാലവാങ്ങാന്‍ സൌമ്യയിലേക്ക് (സൌമ്യ ഫാന്‍സി അത്തോളി )ഞാന്‍ കൂട്ട് വരില്ല ..

ഇന്ന് ഞാന്‍ തരും .....നീ ആരും കാണാതെ തിന്നാല്‍ മതി ....അവള്‍ എന്നെ സോപ്പിടും .

രാത്രിയില്‍ ചെപ്പാത്തിയുടെ മണവും കാത്തു ഞാനിരിക്കും .

കല്ലില്‍ ചെപ്പാത്തിവീണാല്‍ ഏഴയലത്തേക്കും എത്തും അതിന്റെ മണം .കൂടെ പശുവിന്‍ നെയ്യുകൂടെ ചേരുമ്പോള്‍ ജീവനുള്ളവന്റെ ആമാശയത്തില്‍ ദഹനരസം സജീവമാകും .വായില്‍ വെള്ളം നിറഞ്ഞു കവിഞ്ഞു ഒഴുകും .......ഹോ ......

അപ്പോള്‍ ഞാന്‍ പതുങ്ങി ചെല്ലും .അടുക്കള വാതില്‍പ്പടിയില്‍ നില്‍ക്കും .റസീന ചില ആന്ഗ്യ ങ്ങള്‍ കാണിക്കും..........അതിന്റെ അര്‍ഥം ഇതാണ് .

””ആരും കാണരുത്”” .....””കണ്ടാല്‍ ചൂടുള്ള ഈ ചട്ടകം നിന്റെ ......ചന്തിക്ക് ഞാന്‍ വെക്കും “”.

അങ്ങിനെ ഒരു ചെപ്പാത്തി എനിക്ക് കിട്ടും.........മത്തിത്തല കിട്ടിയ പൂച്ചയെ പ്പോലെ ഞാന്‍ അടുക്കളപ്പുറത്തെ ഇരുട്ടിലേക്ക് മറയും .ആര്‍ത്തിയോടെ തിന്നും .എന്നിട്ട് വീണ്ടും ചെല്ലും .

പോടാ...ചട്ടുകവുമായി റസീന അടിക്കാനെന്നോണം വരും ..... ചന്തിയില്‍ കൈ വെച്ച് ഞാനോടും ...ഉമ്മറത്തേക്ക് .

അങ്ങിനെ മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കു വഴിമാറി . റസീനക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങി .
അവള്‍ അവളുടെ വീട്ടില്‍ സ്ഥിരമായി .കോഴിക്കോട്‌ പാലത്ത് എന്ന ഗ്രാമത്തിലെ അദ്ധ്വാനശീലനായ ഒരു ചെറുപ്പക്കാരനുമായി റസീനയുടെ വിവാഹം കഴിഞ്ഞു .

ഞാന്‍ അവസാനമായി റസീന യെ കാണുന്നത് ,അത്താണിക്കല്‍ ജെങ്ങ്ഷനില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നപ്പോഴാണ് .അവളുടെ ബന്ധു വീട്ടില്‍ പോവാന്‍ എന്‍റെ ഒട്ടോപിടിച്ചായിരുന്നു പോയത് .ഗട്ടറുള്ള റോട്ടിലൂടെ പോകുന്നതിനിടെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു ...........ഒരു വേള അവള്‍ പറഞ്ഞുപോയി .........

പഹയാ പതുക്കെവിട് ........ന്‍റെ വയറ്റില്‍ വാവയുണ്ട് .......

അവള്‍ ഗര്‍ഭിണിയായ വിവരം ഞാനറിഞ്ഞു .........ഓട്ടോ ഇറങ്ങിയപ്പോള്‍ അവള്‍ വെച്ച് നീട്ടി ......ചെപ്പാത്തിയല്ല........മിനിമം ചാര്‍ജ്‌ അഞ്ചു രൂപയുടെ പച്ച നോട്ട് .

പുകമൂടിയ അടുക്കളയില്‍ നിന്നും ആരുംകാണാതെ എനിക്ക് ചൂടുള്ള ചപ്പാത്തി തന്നിരുന്ന ...........അതെ സന്തോഷത്തോടെ .ഞാന്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചു .

കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അവളുടെ പ്രസവം ........അവള്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ ക്ക് ജന്മം നല്‍കി .

””പ്രസവത്തിന്റെ മൂന്നാം ദിവസം .....””...

””തന്‍റെപോന്നോമനകളെ അവരുടെ ഉപ്പച്ചിയെ ഏല്‍പ്പിച്ച് അവള്‍ യാത്രയായി “”.അല്ലാഹുവിന്റെ സവിതത്തിലേക്ക്.
തോരായി പഴയ പള്ളിയുടെ മഖ്ബറയില്‍ അവളെ കബറടക്കി .

സ്വന്തം സഹോദരിയുടെ മരണം പോലെയായിരുന്നുഎനിക്ക് എന്റെ റസീനത്തയുടെ മരണം .പറഞ്ഞറിയിക്കാന്‍ കഴിയാത്ത വാത്സല്യം ആ സഹോദരിയിലൂടെ ഞാന്‍ അനുഭവിച്ചിട്ടുണ്ട് .ഇതെഴുതി ക്കൊണ്ടിരിക്കുംപോള്‍ റസീനയുടെ തെളിഞ്ഞ മുഖം മനസ്സില്‍ കാണുന്നു ...എന്റെ ഹൃദയത്തില്‍ ദു;ഖ ത്തിന്‍റെ കാര് മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു .മരണത്തിന്‍റെ ശേഷമുള്ള ദു ഖ ത്തിന്റെ ഈ ഇടവഴിയില്‍ റസീനത്താക്ക് കൂട്ടായി എന്റെ പ്രാര്‍ത്ഥന എന്നുമുണ്ടാകും ....

,തൂവല്‍ മൂടാത്ത ,ചിറക്‌ മുളക്കാത്ത ചോരക്കുഞ്ഞുങ്ങളെ .....ആ പിതാവ്‌ ,മാതൃ സ്നേഹത്തിന്‍റെ കുറവറിയിക്കാതെ വളര്‍ത്തി .

*********** *************** ****************

ഈ തത്തമ്മയെ റസീനാക്ക് കിട്ടിയത് ...പാലത്തെ ഭര്‍ത്താവിന്‍റെ വീട്ടുവളപ്പില്‍ നിന്നായിരുന്നു. .

“”അമ്മ തത്ത ചത്തുപോയ്‌ .””.
......ഇടി വെട്ടേറ്റു തലപോയ തെങ്ങ് നിലം പൊത്തിയപ്പോള് ,അതിലെ പൊത്തില്‍ നിന്നും കിട്ടിയ തത്തക്കുഞ്ഞുങ്ങള്‍.

ആ കുഞ്ഞുങ്ങളുടെ മാതൃത്ത്വം.......അവള്‍ ഏറ്റെടുത്തു .

""പാലത്ത് പോയിരുന്നോ .""............""കുട്ടികളെ കണ്ടിരുന്നോ ""?

പാലത്തെ ഉപ്പയോടൊപ്പം കഴിയുന്ന ആ കുട്ടികള്‍ക്ക്‌ സുഖമാണോ എന്നന്യേഷിക്കുകയാണ് ഇറയത്തെ ആടുന്ന കൂട്ടില്‍നിന്നും ....വീട്ടില്‍ കയറിവരുന്നവരോട് ........ഈ തത്തമ്മ .

അത് കേള്‍ക്കുമ്പോള്‍ നബീസത്താക്ക് കണ്ണീരാണ് .അകാലത്തില്‍ മരിച്ച മകളുടെ ഓര്‍മ്മകള്‍ ആ പാവം സ്ത്രീയില്‍ നിന്ന് മായുന്നില്ല .

ഇറയത്ത് തൂങ്ങിയാടുന്ന കൂട്ടില്‍ നിന്ന് നിരന്തരം മകളുടെ ഓര്‍മ്മകള്‍ ഈ സ്ത്രീയെ വേട്ടയാടുന്നു .

എനിയെങ്കിലും ഇതിനെ തുറന്നു വിട്ടുകൂടെ ..........ഒരു ശാപം പോലെ എന്തിനിതിനെ ഇങ്ങനെ കൂട്ടില്‍ അടച്ചു വളര്‍ത്തണം ? ..........ഞാന്‍ ചോദിച്ചു .

തുറന്നു വിട്ടു മോനെ ........അത് പോകണ്ടേ ? നഫീസത്ത പറഞ്ഞു

ഈ ഉമ്മയുടെ സ്നേഹം .........ആകാശപ്പരപ്പിലെ സ്വാതന്ത്ര്യത്തെക്കാള്‍ മാധുരമായി ഈ പറവക്ക് തോന്നുന്നുണ്ടാകാം .
എങ്കിലും മറക്കേണ്ട ഒരു ദുരന്തത്തെ നിരന്തരം ഓര്‍മ്മ പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒന്നിനെ എന്തിന് കൊണ്ട് നടക്കണം ?.

തുറന്നു വിടും....അത് പോകില്ല .......മോന്തിയാകുമ്പോള്‍ വല്ല പൂച്ചയും പിടിക്കുമെന്നു പേടിച്ച് വീണ്ടും കൂട്ടിലടക്കും .....നബീസത്ത തുടര്‍ന്നു .

കൊയ്തൊഴിഞ്ഞ പാടത്തെ സുഭിക്ഷതയെക്കാള്‍ ,ഈ കുടുമ്പത്തിന്റെ ഇല്ലായ്മയില്‍ സുഖം കണ്ടെത്തിയ പാവം പറവ .തെങ്ങോലയില്‍ ഊഞാലാടുന്നതിനേക്കാള്‍ ആനന്ദം ,ഈ കൊച്ചു കൂരയിലെ ഇറയത്ത് കിടന്നാടുന്ന കൂട്ടില്‍ ആ പറവ അനുഭവിച്ചറിയുന്നുന്ടാവാം ........

ഒരു വല്ലാത്ത വിങ്ങല്‍ എന്റെ മനസിനെയും പിടികൂടിയിരിക്കുന്നു .

ഞാന്‍ നബീസത്തയോട് യാത്ര പറഞ്ഞിറങ്ങി .

അപ്പോഴും റസീനയുടെ തത്ത പിറുപിറുക്കുന്നുണ്ടായിരുന്നു ...........പാലത്ത് പോകണേ ..............മക്കളെ കാണണേ.

ശുഭം ;(നാസര്‍ ചെറുവലത്ത്.)

Thursday 10 January 2013







പൂവനും പിടയും ......പിന്നെ അളിയനും 
************************************




കോയി ..ബ ബ ബ ബ ബ .....മനസ്സില്‍ ലഡു പൊട്ടി ....അളിയന്‍ വരുന്നു എന്നതിനുള്ള സൈറണ്‍ മുഴങ്ങി ....ഉമ്മ കോഴിയെ വിളിക്കുകയാണ് .കോഴിയെ അടുക്കളയില്‍ കയറ്റി വാതിലടക്കണം .ഉമ്മയുടെ വിളികേട്ട് ഓടിയെത്തുന്ന കോഴികളാകട്ടെ അയല്‍ വീട്ടിലെ കോഴികളും .അതില്‍ ഉമ്മാക്കുള്ള അമര്‍ഷം .........പോ കോയ്യേളെ ....ഇങ്ങളെ ഉമ്മറത്തേക്ക് ...ഒക്കെ പാഞ്ഞിങ്ങു പോരും ഇവിടത്തെഅടുക്കളെലേക്ക് ...

കോഴികള്‍ ഇങ്ങനെയാണ് ... .എന്‍റെ വീട്ടിലെ കോഴിക്കൂട് തുറന്നാല്‍ കോഴികള്‍ ഒരോട്ടമാണ് ,അടുത്ത വീട്ടിലെ അടുക്കളയിലേക്ക് .അടുത്ത വീട്ടിലെ കൊഴികളാവട്ടെ ഞങ്ങളുടെ അടുക്കളയിലും എത്തുന്നു .അയല്‍ക്കാര്‍ തമ്മിലുള്ള പിണക്കത്തിന് വരെ ഈ കോഴികള്‍ കാരണമാവാറുണ്ട് .

വെളുത്ത ചെന്മ്പെന്‍ പുള്ളിയുള്ള പൂവനെയാണ് ഉമ്മാക്ക് പിടിക്കേണ്ടത് .അവനാണെങ്കിലോ ,നവ ദമ്പതികള്‍ പാര്‍ക്കുകളില്‍ ചുറ്റിയടിക്കുന്നത് പോലെ ഞങ്ങളുടെ രണ്ടു വീട് അപ്പുറമുള്ള ഒരു സില്കീ പിടയുടെ കൂടെ യാണ് എപ്പോഴും.സില്ക്കിയെ പിരിഞ്ഞ് അവനൊരു നേരവുമില്ല .മൂന്നാല് വീടകലേ"" ടി .ജി രെവി"" എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന ഒരു തെമ്മാടി പൂവനുണ്ട് .അവന്‍റെ കണ്ണില്‍ പെടാതെ സില്ക്കിയെയും കൊണ്ട് വാഴ്ക്കൂട്ടങ്ങള്‍ക്ക് ഇടയിലെ തണുപ്പില്‍ അവരങ്ങിനെ കഴിഞ്ഞു കൂടുകയാണ് .

...പക്ഷെ ...തള്ള വിള്ച്ചാല്‍ എത്ര നേരം വരാതിരിക്കാന്‍ മക്കള്‍ക്ക്‌ കഴിയും ????ഉമ്മയുടെ""" സംഗതി """നിറഞ്ഞ ഈണതോടെയുള്ള വിളിയില്‍ ചെമ്പന്‍ പുള്ളി വീണു .....ഡാര്‍ലിംഗ് ഞാനിപ്പോ വരാം ...സില്കി യോട് യാത്ര പറഞ്ഞു ,ഓടിവന്നു അടുക്കളയില്‍ കുടുങ്ങി .ഉമ്മ വാതിലടച്ചു വളഞ്ഞിട്ടു പിടിച്ചു .

എനി ആ പാപം ചെയ്യേണ്ട കടമ എനിക്കാണ് ...ഞാനിത് ഒര്മപ്പെടുതുമ്പോള്‍ ഉമ്മ പറയും ....കൊന്നാ പ്പാവം തിന്നാ തീരും .

ഞാന്‍ കൊന്നാല്‍ ഞാന്‍ തിന്നണം ....അളിയന്‍ തിന്നാല്‍ എന്‍റെ പാപം തീര്വോ ?ഞാന്‍ ചോദിക്കും ..അതിനു നിനക്കും തിന്നാലോ അളിയന്റെ കൂടെ .ഉമ്മ ആശ്വസിപ്പിക്കും .

എനിക്ക് കിട്ടുന്ന കഷണം ...പുറവും ...കഴുത്തുമാണ് ...ഞാന്‍ പരിഭവം പറഞ്ഞു .

ഇറചിയുള്ള രണ്ടു കഷണം നിനക്കായ്‌ പ്രത്യേകം ഞാന്‍ എടുത്തു വെക്കും എന്ന ഉമ്മയുടെ ഉറപ്പിന്മേല്‍ ഞാന്‍ സില്ക്കിയെ വിധവ യാക്കി .മനോഹരമായ അവന്റെ ചെമ്പന്‍ തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ട മാംസം ഞാന്‍ പുറത്തെടുത്തു .അവന്റെ കുടല് ഞാന്‍ മാന്തി ...നെഞ്ചിന്‍ കൂട് പിളര്‍ത്തിയപ്പോള്‍ അവന്റെ കരളിന്‍റെ തുടിപ്പ് ...സില്ക്കിയോടുള്ള പ്രേമത്തിന്റെ ...അനുരാഗത്തിന്‍റെ ....മിടുപ്പ് ..വിളിച്ചു പറയുംപോലെ .

..സില്കീ ....ഞാന്‍ രക്ത സാക്ഷിയായിരിക്കുന്നു .

വാഴക്കൂട്ടങ്ങള്‍ ക്കിടയിലെ നനഞ്ഞ മണ്ണില്‍ നിന്നോട് കിന്നാരം പറയാന്‍ ...എനി ഞാനില്ല സില്കീ .ഒരു തെമ്മാടിയില്‍നിന്നും ഇനി നിന്നെ രക്ഷിക്കാന്‍ ഞാന്‍ വരില്ല .രാത്രിയുടെ അവസാന യാമവും കഴിഞ്ഞു കിഴക്ക് പകലിന്റെ വെള്ള കീറുമ്പോള്‍ ,നീ പറയാറുള്ള ,,നീ തിരിച്ചരിയാറുള്ള ...എന്‍റെ കൂവല്‍ ..നിന്‍റെ ഉറക്കം കെടുത്തില്ല സില്കി .........

അവന്‍റെ തൂവലുകള്‍ ഞാന്‍ കല്ല്‌ വെട്ടു കുഴിയില്‍ കൊണ്ടിട്ടു .

വൈകുന്നേരത്തോടെ അളിയന്‍ എത്തി ...ഉമ്മ പ്രത്യേകം പറഞ്ഞിരുന്നു .അളിയനോട് കോണ്‍ഗ്രസ് ണെ പറ്റി മിണ്ടിയാല്‍ ...നിന്‍റെ നാവു ഞാന്‍ അരിഞ്ഞു കളയും .എന്ന് .

കാര്യം ഇതാണ് ..ഞാന്‍ കമ്യൂണിസ്റ്റ്‌ആണ് ..അളിയന്‍ കോണ്‍ഗ്രസ്‌....രാഷ്ട്രീയം പറയുമ്പോള്‍ ,പറയുന്നത് ...അളിയനോടാണ് എന്ന് ഞാന്‍ മറന്നു പോകുന്നു എന്ന ഉമ്മയുടെ കണ്ടെത്തല്‍.
.ഞാന്‍ ആറാം ക്ലാസ്കാരന്‍ ആയ കമ്യൂണിസ്റ്റ്.

സന്ധ്യ കഴിഞ്ഞിരിക്കുന്നു ....വെട്ടി തിളയ്ക്കുന്ന ക്കോഴിക്കാറിയുടെ മണം പിടിച്ചു വന്നതാണ് കിച്ചു പ്പൂച്ച .അളിയനും വാപ്പയും ഉമ്മറത്ത്‌ ..വലിയ ...വര്‍ത്തമാനത്തിലാണ് .ഞാന്‍ മാറിനിന്നു .....കോണ്‍ഗ്രസ്‌നെ പറ്റിയെങ്ങാനും മിണ്ടിപ്പോയാലോ ?

കിച്ചു പ്പൂച്ചക്ക് ഇപ്പോള്‍ ഞാനുമായി വലിയ അടുപ്പമില്ല .കാരണം ...എന്‍റെ ശല്യം അവനു സഹിക്കാന്‍ കഴിയുന്നില്ല കഴിഞ്ഞ ദിവസം അവന്‍റെ വാലില്‍ പ്ലാസ്ടീക് കവര്‍ കെട്ടിയിട്ട് പറമ്പ്‌ മുഴുവന്‍ ഓടിച്ചതിന്റെ ഗര്‍വ് ഉണ്ട് അവന്.അടുക്കള കോലായില്‍ ഞാന്‍ അവനെ ലോഹ്യത്തില്‍ ആക്കാനുള്ള ശ്രമത്തിലാണ് .ഒരു ഉണക്കമീനിന്റെ കഷണം ഉമ്മ കാണാതെ ഞാനവന് കൊടുത്തു .ഞാനുമായി അടുത്തപ്പോള്‍ കഴിഞ്ഞ ദിവസത്തെ പ്ലാസ്റ്റിക്‌ പണി ഞാന്‍ പയറ്റി .

പ്ലാസ്റ്റിക്‌ കവറുമായി അവന്‍ ഇരുട്ടിലൂടെ പേടിച്ച് ഓടി ...പറമ്പിലൂടെ കറങ്ങി അവന്‍ ഓടിക്കയറിയത് കുളിമുറിയിലേക്കാണ്‌...അവിടെ നിന്ന് കിണറ്റിലേക്ക് ...ബ്ലും .

അളിയന്‍റെ വെള്ളം കുടി മുട്ടി ...വാപ്പ ..വെളിച്ചപ്പാടായി ...ഉമ്മ കാളിയായി..ഇറച്ച്ചിയുള്ള എനിക്ക് മാത്രമായി മാറ്റി വെക്കാമെന്നു വാക്കുതന്ന ആ കഷ്ണങ്ങള്‍ .....വെറും വാക്ക് ആകുമോ ?

ഞാന്‍ മുങ്ങി ...എന്നെത്തിരഞ്ഞു വാപ്പ നടന്നു ....അളിയന് പണിയായി .പൂച്ചയെ കിണറ്റില്‍ നിന്നും കര കയറ്റണം .

പിറ്റേ ദിവസം രാവിലെ വാപ്പ എനിക്ക് പണിതന്നു .കിണറ്റിലെ വെള്ളം കോരി വറ്റിക്കണം .വെള്ളം കോരി കോരി ഞാന്‍ കുഴങ്ങി ..

..ഇടയ്ക്കു ഉമ്മവന്നു ആശ്വാസ വാക്ക് പറഞ്ഞു .നിനക്കുള്ള കഷണം ഞാന്‍ മാറ്റി വെച്ചിട്ടുണ്ട്

.... എന്നില്‍ ആവേശം ഉണര്‍ന്നു .കിണറ്റില്‍ വെള്ളം വറ്റി ക്കൊണ്ടിരിക്കുംപോള്‍ ഞാന്‍ അറുത്തു തള്ളിയ പൂവന്റെ ഇറച്ചിയുടെ രുചി ഞാന്‍ മനസ്സില്‍ ഓര്‍ത്തെടുത്തു. .....അപ്പോള്‍ കല്ല്‌ വെട്ടു കുഴിക്ക് അടുത്ത് പൂവന്റെ തൂവല്‍ തിരിച്ചറിഞ്ഞ സില്കി തേങ്ങുകയായിരുന്നു .


(നാസര്‍ ചെരുവലത്ത് അത്തോളി )






                                 
                                ഒരു  അനുരാഗത്തിന്റെ കോഴിക്കഥ
                                 


കോയി ..ബ ബ ബ ബ ബ .....മനസ്സില്‍ ലഡു പൊട്ടി ....അളിയന്‍ വരുന്നു എന്നതിനുള്ള സൈറണ്‍ മുഴങ്ങി ....ഉമ്മ കോഴിയെ വിളിക്കുകയാണ് .കോഴിയെ അടുക്കളയില്‍ കയറ്റി വാതിലടക്കണം .ഉമ്മയുടെ വിളികേട്ട് ഓടിയെത്തുന്ന കോഴികളാകട്ടെ അയല്‍ വീട്ടിലെ കോഴികളും .അതില്‍ ഉമ്മാക്കുള്ള അമര്‍ഷം .........പോ കോയ്യേളെ ....ഇങ്ങളെ ഉമ്മറത്തേക്ക് ...ഒക്കെ പാഞ്ഞിങ്ങു പോരും ഇവിടത്തെഅടുക്കളെലേക്ക് ...

കോഴികള്‍ ഇങ്ങനെയാണ് ... .എന്‍റെ വീട്ടിലെ കോഴിക്കൂട് തുറന്നാല്‍ കോഴികള്‍ ഒരോട്ടമാണ് ,അടുത്ത വീട്ടിലെ അടുക്കളയിലേക്ക് .അടുത്ത വീട്ടിലെ കൊഴികളാവട്ടെ ഞങ്ങളുടെ അടുക്കളയിലും എത്തുന്നു .അയല്‍ക്കാര്‍ തമ്മിലുള്ള പിണക്കത്തിന് വരെ ഈ കോഴികള്‍ കാരണമാവാറുണ്ട് .

വെളുത്ത ചെന്മ്പെന്‍ പുള്ളിയുള്ള പൂവനെയാണ് ഉമ്മാക്ക് പിടിക്കേണ്ടത് .അവനാണെങ്കിലോ ,നവ ദമ്പതികള്‍ പാര്‍ക്കുകളില്‍ ചുറ്റിയടിക്കുന്നത് പോലെ ഞങ്ങളുടെ രണ്ടു വീട് അപ്പുറമുള്ള ഒരു സില്കീ പിടയുടെ കൂടെ യാണ് എപ്പോഴും.സില്ക്കിയെ പിരിഞ്ഞ് അവനൊരു നേരവുമില്ല .മൂന്നാല് വീടകലേ...."" ടി .ജി രെവി"" ....എന്ന അപര നാമത്താല്‍ അറിയപ്പെടുന്ന ഒരു തെമ്മാടി പൂവനുണ്ട് .അവന്‍റെ കണ്ണില്‍ പെടാതെ സില്ക്കിയെയും കൊണ്ട് വാഴ്ക്കൂട്ടങ്ങള്‍ക്ക് ഇടയിലെ തണുപ്പില്‍ അവരങ്ങിനെ കഴിഞ്ഞു കൂടുകയാണ് .

...പക്ഷെ ...തള്ള വിള്ച്ചാല്‍ എത്ര നേരം വരാതിരിക്കാന്‍ മക്കള്‍ക്ക്‌ കഴിയും ????ഉമ്മയുടെ""" സംഗതി """നിറഞ്ഞ ഈണതോടെയുള്ള വിളിയില്‍ ചെമ്പന്‍ പുള്ളി വീണു .....ഡാര്‍ലിംഗ് ഞാനിപ്പോ വരാം ...സില്കി യോട് യാത്ര പറഞ്ഞു ,ഓടിവന്നു അടുക്കളയില്‍ കുടുങ്ങി .ഉമ്മ വാതിലടച്ചു വളഞ്ഞിട്ടു പിടിച്ചു .

എനി ആ പാപം ചെയ്യേണ്ട കടമ എനിക്കാണ് ...ഞാനിത് ഒര്മപ്പെടുതുമ്പോള്‍ ഉമ്മ പറയും ....കൊന്നാ പ്പാവം തിന്നാ തീരും .

ഞാന്‍ കൊന്നാല്‍ ഞാന്‍ തിന്നണം ....അളിയന്‍ തിന്നാല്‍ എന്‍റെ പാപം തീര്വോ ?ഞാന്‍ ചോദിക്കും ..അതിനു നിനക്കും തിന്നാലോ അളിയന്റെ കൂടെ .ഉമ്മ ആശ്വസിപ്പിക്കും .

എനിക്ക് കിട്ടുന്ന കഷണം ...പുറവും ...കഴുത്തുമാണ് ...ഞാന്‍ പരിഭവം പറഞ്ഞു .

ഇറചിയുള്ള രണ്ടു കഷണം നിനക്കായ്‌ പ്രത്യേകം ഞാന്‍ എടുത്തു വെക്കും എന്ന ഉമ്മയുടെ ഉറപ്പിന്മേല്‍ ഞാന്‍ സില്ക്കിയെ വിധവ യാക്കി .
മനോഹരമായ അവന്റെ ചെമ്പന്‍ തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ട മാംസം ഞാന്‍ പുറത്തെടുത്തു .അവന്റെ കുടല് ഞാന്‍ മാന്തി ...നെഞ്ചിന്‍ കൂട് പിളര്‍ത്തിയപ്പോള്‍ അവന്റെ കരളിന്‍റെ തുടിപ്പ് ...സില്ക്കിയോടുള്ള പ്രേമത്തിന്റെ ...അനുരാഗത്തിന്‍റെ ....മിടുപ്പ് ..വിളിച്ചു പറയുംപോലെ .

..സില്കീ ....ഞാന്‍ രക്ത സാക്ഷിയായിരിക്കുന്നു .

വാഴക്കൂട്ടങ്ങള്‍ ക്കിടയിലെ നനഞ്ഞ മണ്ണില്‍ നിന്നോട് കിന്നാരം പറയാന്‍ ...എനി ഞാനില്ല സില്കീ .ഒരു തെമ്മാടിയില്‍നിന്നും  നിന്നെ രക്ഷിക്കാന്‍ എനി ഞാന്‍ വരില്ല .രാത്രിയുടെ അവസാന യാമവും കഴിഞ്ഞ് കിഴക്ക് പകലിന്റെ വെള്ള കീറുമ്പോള്‍ ,നീ പറയാറുള്ള ,,നീ തിരിച്ചരിയാറുള്ള ...എന്‍റെ കൂവല്‍ ..നിന്‍റെ ഉറക്കം കെടുത്തില്ല സില്കി .........

അവന്‍റെ തൂവലുകള്‍ ഞാന്‍ കല്ല്‌ വെട്ടു കുഴിയില്‍ കൊണ്ടിട്ടു .

വൈകുന്നേരത്തോടെ അളിയന്‍ എത്തി ...ഉമ്മ പ്രത്യേകം പറഞ്ഞിരുന്നു .അളിയനോട് കോണ്‍ഗ്രസ് ണെ പറ്റി മിണ്ടിയാല്‍ ...നിന്‍റെ നാവു ഞാന്‍ അരിഞ്ഞു കളയും .എന്ന് .

കാര്യം ഇതാണ് ..ഞാന്‍ കമ്യൂണിസ്റ്റ്‌ആണ് ..അളിയന്‍ കോണ്‍ഗ്രസ്‌....രാഷ്ട്രീയം പറയുമ്പോള്‍ ,പറയുന്നത് ...അളിയനോടാണ് എന്ന് ഞാന്‍ മറന്നു പോകുന്നു എന്ന ഉമ്മയുടെ കണ്ടെത്തല്‍.
.ഞാന്‍ ആറാം ക്ലാസ്കാരന്‍ ആയ കമ്യൂണിസ്റ്റ്.

സന്ധ്യ കഴിഞ്ഞിരിക്കുന്നു ....വെട്ടി തിളയ്ക്കുന്ന ക്കോഴിക്കാറിയുടെ മണം പിടിച്ചു വന്നതാണ് കിച്ചു പ്പൂച്ച .അളിയനും വാപ്പയും ഉമ്മറത്ത്‌ ..വലിയ ...വര്‍ത്തമാനത്തിലാണ് .ഞാന്‍ മാറിനിന്നു .....കോണ്‍ഗ്രസ്‌നെ പറ്റിയെങ്ങാനും മിണ്ടിപ്പോയാലോ ?

കിച്ചു പ്പൂച്ചക്ക് ഇപ്പോള്‍ ഞാനുമായി വലിയ അടുപ്പമില്ല .കാരണം ...എന്‍റെ ശല്യം അവനു സഹിക്കാന്‍ കഴിയുന്നില്ല കഴിഞ്ഞ ദിവസം അവന്‍റെ വാലില്‍ പ്ലാസ്ടീക് കവര്‍ കെട്ടിയിട്ട് പറമ്പ്‌ മുഴുവന്‍ ഓടിച്ചതിന്റെ ഗര്‍വ് ഉണ്ട് അവന്.അടുക്കള കോലായില്‍ ഞാന്‍ അവനെ ലോഹ്യത്തില്‍ ആക്കാനുള്ള ശ്രമത്തിലാണ് .ഒരു ഉണക്കമീനിന്റെ കഷണം ഉമ്മ കാണാതെ ഞാനവന് കൊടുത്തു .ഞാനുമായി അടുത്തപ്പോള്‍ കഴിഞ്ഞ ദിവസത്തെ പ്ലാസ്റ്റിക്‌ പണി ഞാന്‍ പയറ്റി .

പ്ലാസ്റ്റിക്‌ കവറുമായി അവന്‍ ഇരുട്ടിലൂടെ പേടിച്ച് ഓടി ...പറമ്പിലൂടെ കറങ്ങി അവന്‍ ഓടിക്കയറിയത് കുളിമുറിയിലേക്കാണ്‌...അവിടെ നിന്ന് കിണറ്റിലേക്ക് ...ബ്ലും .

അളിയന്‍റെ വെള്ളം കുടി മുട്ടി ...വാപ്പ ..വെളിച്ചപ്പാടായി ...ഉമ്മ കാളിയായി..ഇറച്ച്ചിയുള്ള എനിക്ക് മാത്രമായി മാറ്റി വെക്കാമെന്നു വാക്കുതന്ന ആ കഷ്ണങ്ങള്‍ .....വെറും വാക്ക് ആകുമോ ?

ഞാന്‍ മുങ്ങി ...എന്നെത്തിരഞ്ഞു വാപ്പ നടന്നു ....അളിയന് പണിയായി .പൂച്ചയെ കിണറ്റില്‍ നിന്നും കര കയറ്റണം .

പിറ്റേ ദിവസം രാവിലെ വാപ്പ എനിക്ക് പണിതന്നു .കിണറ്റിലെ വെള്ളം കോരി വറ്റിക്കണം .വെള്ളം കോരി കോരി ഞാന്‍ കുഴങ്ങി ..

..ഇടയ്ക്കു ഉമ്മവന്നു ആശ്വാസ വാക്ക് പറഞ്ഞു .നിനക്കുള്ള കഷണം ഞാന്‍ മാറ്റി വെച്ചിട്ടുണ്ട്

.... എന്നില്‍ ആവേശം ഉണര്‍ന്നു .കിണറ്റില്‍ വെള്ളം വറ്റി ക്കൊണ്ടിരിക്കുംപോള്‍ ഞാന്‍ അറുത്തു തള്ളിയ പൂവന്റെ ഇറച്ചിയുടെ രുചി ഞാന്‍ മനസ്സില്‍ ഓര്‍ത്തെടുത്തു. .....അപ്പോള്‍ കല്ല്‌ വെട്ടു കുഴിക്ക് അടുത്ത് പൂവന്റെ തൂവല്‍ തിരിച്ചറിഞ്ഞ സില്കി തേങ്ങുകയായിരുന്നു .


(നാസര്‍ ചെരുവലത്ത് അത്തോളി )

Monday 3 December 2012

കറവപ്പശു







                                                                 
                       ( നവംബര്‍ മാസം ഇ മഷി ഓണ്ലൈന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്  ) 
                                                       

                                                       



തവിടും പിണ്ണാക്കും, ‘ഇളം പുല്ലും, മാത്രം . കൊടുത്തു നന്നായി പോറ്റി വളര്‍ത്തിയ അയല്‍ക്കാരന്റെ കന്നൂട്ടിയെ (പശുക്കുട്ടി)വില്‍ക്കാനുന്ടെന്നു കേട്ടപ്പോള്‍ ഉമ്മാക് ഒരാശ ...........നമുക്ക് വാങ്ങിയാലോ ?

ഉമ്മാന്റെ ആശ മൂത്തപ്പോഴാണ് ആ പശു എന്റെവീട്ടില്‍ എത്തിയത് .ഈ കാലം കൊണ്ട് അവളുടെ അഞ്ചു പേറ്‌ എങ്കിലും വീട്ടിലെ ആലയില്‍ കഴിഞ്ഞു .

അപ്പോഴേക്കും മാറ്റങ്ങള്‍ ഒരുപാട് വീട്ടിലും നാട്ടിലും ഉണ്ടായി .

.ഒപ്പം ഉമ്മാന്റെ ആരോഗ്യത്തിലും .

വല്ല മങ്ങോ പുല്ലോ കിളിച്ചു വളര്‍ന്നിരുന്ന വയല്‍ വരമ്പുകളൊക്കെ വീടുകള്‍ക്ക് വഴിമാറി .കാലിത്തീറ്റക്കും വൈക്കോലിനും ഒക്കെ തീ പിടിച്ച വില .

“”എനി കൊണ്ട് നടക്കാന്‍ കഴിയില്ല “”......... ആര്ക്കെങ്കിലും നമുക്കിതിനെ വില്‍ക്കാം 

ഉമ്മ വാപ്പയോട് പറയാന്‍ തുടങ്ങിയിട്ട് നാള് ഒത്തിരിയായി.പക്ഷെ ഉമ്മാന്റെ കണ്ടീഷന്‍ വെച്ച് പശുവിനെ വാങ്ങാന്‍ ആരെ കിട്ടും ?????????

ഉമ്മാന്റെ കണ്ടീഷന്‍ ഇതായിരുന്നു ...........ഇറച്ചിക്കാര്‍ക്ക് കൊടുക്കരുത് .........

പെറ്റ് പെറ്റ് ......കറന്ന് കറന്ന് ......വാരിയെല്ലും പുറം ചട്ടയും കാഴ്ചയായി പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഈ കിഴവി പശുവിനെ വളര്‍ത്തുവാനായി ആരു വാങ്ങാന്‍ ?

ഇത്രയും കാലം സൂക്ഷിച്ച് സ്നേഹിച്ച് വളര്‍ത്തിയ പശുവിനെ ,ഉമ്മ ഞങ്ങള്‍ മക്കളെ പോലെയാണ് കണ്ടിരുന്നത് .കുടുമ്പ വീടുകളില്‍ വിരുന്നു പോയാല്‍ ഉമ്മാക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല .............

.ന്‍റെ പയ്യി..........അതിന്നു പട്ടിണിയാണല്ലോ പടച്ചോനേ.....................ഉമ്മ പിറുപിറുക്കും 

ആ പശുവിനെ ഉമ്മ എങ്ങിനെ അറവുകാര്‍ക്ക് വില്‍ക്കും ..............??????????

ഞാനന്ന് ഓട്ടോ ഡ്രൈവറാണ്, പാസ്പോര്‍ട്ടു കൊപ്പിയൊക്കെ ഗള്‍ഫിലേക്ക് അയച്ച്...........................

.”വിസക്ക് കൊടുത്തിട്ടുണ്ട്‌ അടുത്ത് തന്നെ കിട്ടും “.........

.എന്ന ഗള്‍ഫ്‌ സ്വപ്പ്നം നെഞ്ചേറ്റി നടക്കുന്നവന്റെ വാചകടിയുമായി നടക്കുകയാണ് .എങ്ങിനെയെങ്കിലും ഇവിടന്നു കയിച്ചലാവണം..........നാല് മുക്കാല് സംമ്പാതിക്കണമെങ്കില്‍ ഗള്‍ഫില്‍ പോണം ......ഇതൊക്കെയായിരുന്നു ചിന്ത .

അന്ന് രാത്രി പശുവിനെ വില്‍ക്കാന്‍ ആളെ ഒത്തുകിട്ടി എന്ന വാര്‍ത്തയുമായാണ് വാപ്പ വീട്ടിലേക്കു വന്നത് .വില്‍പ്പന ഇറച്ചിക്കാര്‍ക്ക് തന്നെ .....

സങ്കടപ്പെട്ടാണെങ്കിലും അതിനെ കൊണ്ടുനടക്കാന്‍ ആവതില്ലാ എന്നാ തോന്നല്‍ ഉമ്മാനെ ഇങ്ങനെ ചിന്തിപ്പിച്ചു .......

..ആര്‍ക്കാണെങ്കിലും വേണ്ടില്ല ..........എനിക്ക് കയ്യൂല .എനി അതിനെ കൊണ്ട് നടക്കാന്‍ .

അടുത്ത ദിവസം കച്ചവടക്കാര്‍ വന്നു പശുവിനെ കണ്ടു ,മനസുകൊണ്ട്‌ അതിന്‍റെ ഇറച്ചി തൂക്കി വില ഉറപ്പിച്ചപ്പോഴാണ്‌ പശുവിനോടുള്ള ഉമ്മാന്റെ സ്നേഹം അണപോട്ടിയത് .

അടുത്ത ദിവസം കൊണ്ടുപോകാമെന്നു പറഞ്ഞു കച്ചവടക്കാര്‍ പോയപ്പോള്‍ മുതല്‍ ഉമ്മ പശുന്റെ അടുത്ത് നിന്നും മാറുന്നില്ല .ഘനീഭവിച്ച മുഖവുമായി നിറഞ്ഞ കണ്ണോടെ ഉമ്മ പശുവിനെയും നോക്കി നില്‍ക്കും …..പശു ഉമ്മാനെയും ....

എന്താ കദീശുമ്മോ.............ഒരു സങ്കടം ?

എന്ന ഭാവത്തില്‍ ...........

എന്തോ പന്തികേട് ഉണ്ടെന്നു ആ പാവം മൃഗത്തിനും മനസിലായി 
ഈ സ്നേഹവീട്ടില്‍ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങേണ്ടി വരും എന്ന തോന്നലാണോ ?

അത് മുക്കുകയും മുരളുകയും ചെയ്യുമ്പോള്‍ ഉമ്മാന്റെ കണ്ണ് നിറയും .
അതിന്‍റെ ഭാഷ ഉമ്മാക്ക് മനപ്പാടമാണ് .

അത് പുല്ലുവേണമെന്നുപറയും , ആലയില്‍ നിന്ന് ഒന്ന് കഴിച്ചു കെട്ടുമ്മാ .........എന്ന് പറയും .........കാടി കലക്കി കൊടുത്താല്‍ പിണ്ണാക്ക് പോരെങ്കില്‍ അത് മുഖം തിരിക്കും .

അപ്പോള്‍ ഉമ്മ പറയും .............അത് പോട്ടെ മോളെ ,ഉള്ളത് കുടിക്കാന്‍ നോക്ക് .........നിന്റെ പാലുകൊണ്ടോന്നും പിണ്ണാക്ക് വേവൂല ........

ഒരു അനിഷ്ടത്തോടെ ആണെങ്കിലും ഉള്ളത് വലിച്ചു കുടിക്കും .

പശുവിന്‍റെ മൂട്ടില്‍ നിന്നും വീഴുന്ന ചാണകത്തിന്റെ രൂപവും ഭാവവും നോക്കി അതിന്‍റെ അസുഖം കണ്ടു പിടിക്കാന്‍ വാപ്പാക്കും ഉമ്മാകും ഒരു പ്രത്യേക കഴുണ്ടായിരുന്നു .

ആ പശുവാല്‍ വെറുക്കപ്പെട്ടവനായി വീട്ടിലുള്ളത് ഈയുള്ളവന്‍ മാത്രമായിരുന്നു .എന്റെ കയ്യില്‍ നിന്നും ഒരു പിടി പുല്ലുപോലും കിട്ടില്ല.പക്ഷേ .........എനിക്ക് പാല് കുടിക്കണം ,കരിവ്പ്പിലയും പച്ചമുളകും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത മോര് കുടിക്കണം .എന്‍റെ ഡാലിയ ചെടിയിലെ പൂവ് വിരിയണമെങ്കില്‍ ഇവളുടെ ചാണകം വേണം .

ചാണക മെടുക്കാന്‍ ആലയുടെ പിറകു വശത്തേക്ക് ഞാന്‍ ചെല്ലുമ്പോള്‍ 

‘’നന്ദിയില്ലാത്ത ഹമുക്കെ’’ .........നിന്നെ ഞാന്‍ .............

എന്ന ഒരു മുരള്ചയോടെ കാലുകൊണ്ട് തോഴിക്കാന്‍ നോക്കും .നടയിലൂടെ നടന്നു ഇവളുടെ അടുത്തെത്തിയാല്‍ ഒരു മുരളലും ഒരു ഞെളിയലും ഒക്കെയായി എന്നോടുള്ള പ്രതിഷേധം പ്രകടിപ്പിക്കും .......

മനോഹരങ്ങളായ കൊമ്പുകല്‍ക്കിടയില്‍ തെളിഞ്ഞ് നില്‍ക്കുന്ന നെറ്റിയിലെ വെള്ള പൊട്ടു കണ്ടാല്‍ പലരും പറയും .........നല്ല ഐശ്വര്യമുള്ള പശു ........ എന്ന് . 

പക്ഷെ ഞാന്‍ കണ്ട ഐശ്വര്യം അതിന്‍റെ കാലുകല്‍ക്കിടയിലെ ,അണക്കെട്ട് കണക്കെ .ഇപ്പൊ പൊട്ടും എന്നപോലെയുള്ള......... പാല് കൊണ്ട് സമൃദ്ധമായായ അകിടായിരുന്നു .........

പശുവിനെ കൊണ്ടുപോകാന്‍ ആളു വന്ന പ്പോള്‍ഉമ്മ ഒരു ബക്കറ്റ് കാടി വെള്ളം ആലയില്‍ വെച്ച്കൊടുത്തു , നീ പൊയ്ക്കോ .........നീ ഇറങ്ങിപ്പോകുന്നത് കാണാനുള്ള കെല്‍പ്പ് എനിക്കില്ല .

ആതിന്റെ നെറ്റിയില്‍ ഒന്ന് തടവിനിറഞ്ഞ കണ്ണുമായി ഉമ്മ അടുക്കള ഭാഗത്തേക്ക് .............മുങ്ങി .

കാശ് കൊടുത്ത് പശുവിനെ ആലയില്‍ നിന്ന് കഴിക്കുന്നതിനു മുമ്പ് ..........കയറിന്റെ പൈസ (ചിലയിടങ്ങളില്‍ പോറ്റുകൂലി എന്ന് പറയും .........ഇതൊരു മാമൂലാണ് ) കൊടുക്കാന്‍ അവര്‍ ഉമ്മയെ അന്യെഷിച്ചു .

ഉമ്മ ഉമ്മറത്തേക്ക് വന്നില്ല .........വാപ്പ പോറ്റുകൂലി വാങ്ങി .

പോറ്റു കൂലിയില്‍ നിന്നും ചില്ലറ ഞാന്‍ ചോദിച്ചപ്പോള്‍ ,വാപ്പ പറഞ്ഞു 

ആര്‍ക്കു കൊടുത്താലും നിനക്ക് തരില്ല .........ആ പശുവിന്റെ ആത്മാവ് അത് പൊറുക്കില്ല ............

അപരിചിതരായവര്‍ പശുവിനെ ആലയില്‍ നിന്ന് കയിച്ചപ്പോള്‍ .......പശു അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി .അത് ഉമ്മയെ നീട്ടി വിളിച്ചു ............ഉമ്പേ .................ഉമ്പേ ........


ആ നിലവിളി ചെന്ന് പതിച്ചത് ഉമ്മാന്റെ ഖല്ബിലായിരുന്നു .

ഉമ്മ സര്‍വം സഹയാണല്ലോ ? 

നടയിലൂടെ ഇടവഴിയിലെക്കിറങ്ങാനുള്ള കോണി എത്തും വരെയുംവീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന ഒരു ഗള്‍ഫ്‌ യാത്രക്കാരനെ പോലെ ..........ആ പശുവിന്‍റെ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു .

പുല്ലു തിന്നു വയറ്‌ നിറയെ വെള്ളവും കുടിച്ചു ............തേട്ടിയരച്ചു കിടന്നു വിശ്രമിക്കാറുണ്ടായിരുന്ന ആ പ്ലാവിന്‍ ചുവട്ടിലേക്ക് നോക്കി ദയനീയമായി ആ സാധു മൃഗം കരഞ്ഞു .........ഉമ്പേ ..ഉമ്പേ .............

ഉമ്മാന്റെ വിഷമം തെല്ലൊന്നടങ്ങിയത് പിറ്റേ ദിവസം എന്‍റെ വിസ കിട്ടിയെന്ന വാര്‍ത്തയുമായി ജ്യേഷ്ഠന്‍ വിളിച്ചപ്പോഴാണ് .

ഈ വീട്ടില്‍ നിന്നും ഒരു പടിയിറക്കതിനുള്ള കച്ചവടം അബുദാബിയില്‍ ഉറപ്പിച്ചു കഴിഞ്ഞു .

ഞാന്‍ വിസ കിട്ടിയതിലുള്ള സന്തോഷത്തിലാണ് .പക്ഷെ ഓരോ ദിവസം കഴിയുംമ്പോളും മനസ്സില്‍ വല്ലാത്ത ചിന്തകള്‍ കടന്നു കൂടുകയാണ് .സ്വാതന്ത്രിയത്തിന്‍റെ നാളുകള്‍ എണ്ണപ്പെടുകയാണ് .ഈ വീടും അയല്‍ക്കാരും ,ഈ തണലും രാത്രിയിലെ കുളിര്‍ കാറ്റും ,ഓട്ടോ സ്റ്റാന്റും സ്നേഹ വൃന്ദങ്ങളും എല്ലാം .....എല്ലാം വിട്ട് ഒരു യാത്ര .

ഒരു ഭാഗത്ത്‌ നഷ്ടപ്പെടാനുള്ള ഇഷ്ടങ്ങളുടെ നഷ്ട കണക്കുകള്‍ ,

മറുഭാഗത്ത്‌ നേട്ടങ്ങളുടെ ആശകള്‍ നല്‍കുന്ന അതി ശക്തമായ പ്രേരണ .

പോകാനുള്ള ദിവസം അടുത്ത് വന്നു .

ഉമ്മ എന്‍റെ പിന്നാലെയാണ് .എന്‍റെ ഇഷ്ടങ്ങള്‍ അറിഞ്ഞു എന്നെ സന്തോഷിപ്പിക്കുവാന്‍ ഉള്ള ഒരവസരവും ഉമ്മ ചുമ്മാ കളയുന്നില്ല .ഉമ്മാന്റെ സന്തോഷം സങ്കടങ്ങള്‍ക്ക് മെല്ലെ വഴി മാറി .

എന്തെങ്കിലും കഴിക്കാനിരുന്നാല്‍ ഉമ്മ അത്കഴിച്ച് തീരും വരെ എന്നെയും നോക്കി നില്‍ക്കും .എന്‍റെ വിഷമം അളക്കുവാന്‍ എന്ന പോലെ .

ഈ ടെന്‍ഷനുകള്‍ ക്കിടയിലും ഞാന്‍ “ഗള്ഫുകാരന് “പഠിക്കുകയാണ് .യാത്ര പറയാന്‍ പോകുമ്പോഴൊക്കെ ഇന്‍ സൈട് ചെയ്യാത്ത ഞാന്‍ ...

.ഷര്‍ട്ട് പാന്റിന്റെ ഉള്ളിലേക്ക് തിരികി കയറ്റിയാലോ.........

എന്നൊക്കെ ചിന്തിച്ചു പോവുകയാണ് .ചില ഗമ യൊക്കെ ഞാനറിയാതെ തന്നെ എന്നിലേക്ക് ബാധിച്ചിരിക്കുന്നു ...........ആ നടത്തവും സംസാരവും ഒക്കെ .........

അങ്ങിനെ ആ ദിവസം വന്നെത്തി .

നന്ന രാവിലെയാണ് യാത്ര .എന്‍റെ വന്‍ കുടലുകള്‍ക്കിടയില്‍ എവിടെയോ ഒരു ദിനേശു ബീടിയിലെന്ന പോലെ ഒരു ചെറിയ കനല്‍ എരിയുന്നു .....ഒരു വല്ലാത്ത വിങ്ങല്‍ .

കുളിക്കാന്‍ പോകുന്നതിനു മുമ്പായി ഉമ്മ ...........******ഒരു ബാക്കെറ്റ്‌ കാടി വെള്ളം******* .......................അല്ല ഒരു ഗ്ലാസ്‌ വെള്ളം തന്നിട്ട് നിറഞ്ഞ കണ്ണോടെ പറഞ്ഞു. ..

ഇത് കുടിച്ചോ .........ഇറങ്ങി പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കരുത് ............പറച്ചില്‍ ഒരു തേങ്ങലായി മാറി ....എന്‍റെ കൈ പിടിച്ചു മുത്തിയിട്ടു ..ഉമ്മ അടുക്കളയിലേക്കു മറഞ്ഞു .

എയര്‍പോര്‍ട്ടിലേക്ക് എന്നെ യാത്രയയക്കാന്‍ പ്രമുഖര്‍ എത്തിയിരിക്കുന്നു .
അളിയന്‍ ,.അമ്മാവന്‍ ,,അയല്‍ക്കാര്‍ ,ചില സുഹുര്‍ത്തു ക്കള്‍ 

അന്നൊക്കെ ആദ്യമായി ഗള്‍ഫ്‌ യാത്രക്ക് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുട്ടികള്‍ക്കൊക്കെ ചില്ലറ തുട്ട് കൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു .

കഴുത്തില്‍ കയറില്ലാതെ പോറ്റിയത് കൊണ്ട് ആ മാമൂലിനു “കയറിന്റെ പൈസ “എന്നാ പേര് വീണില്ല.അത്ര മാത്രം .

ഒരു മൃഗമാണെന്കിലും ആ പശു താന്‍ വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങിപോകുംപോള്‍ അനുഭവിച്ച ഹൃദയ നൊമ്പരം ...............ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു.

എല്ലാവരുടെയും നോട്ടം എന്നില്‍ തന്നെ .........

ആരുടേയും മുഖത്ത് നോക്കാന്‍ ഞാന്‍ കേല്പ്പില്ലാത്തവനായി .

എന്നാലിറങ്ങാം ................

കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയും ,കൈ ബാഗും എടുത്തു അളിയന്‍ മുറ്റത്തേക്കിറങ്ങി .കഴിഞ്ഞ ദിവസം വീട് വിട്ടു ഇറങ്ങി പോകേണ്ടിവന്ന പശുവിന്റെ തൊഴുത്ത്‌ ആട്ടിയിറക്കപ്പെട്ടവന്റെ വീടിന്‍റെ പ്രതീകമായി ..........സ്വന്തം വീട് വിട്ട് അന്യനാട്ടിലേക്ക് യാത്രയാകുന്ന എന്‍റെ വേദനയായി അവിടെ നിലകൊണ്ടു .
എന്‍റെ കണ്ണുകള്‍ ഉമ്മയെ തേടി ...........ഉമ്മയെ കാണുന്നില്ല .

ഒന്ന് ഉറക്കെ വിളിച്ചു നോക്കണം എന്നുണ്ടായിരുന്നു .......

ഉമ്മാ ...........ഉമ്മാ .............പക്ഷെ ............

കുടിക്കാന്‍ വെള്ളം തന്നപ്പോള്‍ ഉമ്മ പറഞ്ഞ കാര്യം ഞാനോര്‍ത്തു .

ഇറങ്ങിപ്പോകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കരുത് ...

ഞാന്‍ മുറ്റത്തേക്കിറങ്ങി ...........

നടവഴിയിലൂടെ ഇടവഴിയിലെക്കിറങ്ങുന്ന കോണി ക്കുനേരെ നടന്നു .എന്‍റെ ഡാലിയാ ചെടിയിലെ വിടര്‍ന്ന പൂക്കള്‍ കാര്യമറിയാതെ ചിരിച്ചു തലയാട്ടി .

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ മനസിലാക്കുന്നു .........

പശു ഇറങ്ങിപോയത് മറ്റുള്ളവര്‍ക്ക് ഭക്ഷണമാകാനും,,
ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോയത് മറ്റുള്ളവരെ തീറ്റിപ്പോറ്റാനും ആയിരുന്നു ............

ഒപ്പം അല്ലലില്ലാതെ ജീവിക്കാനും.


(ശുഭം .......നാസര്‍ ചെറുവലത്ത്)

Tuesday 20 November 2012

പലചരക്കുകട: കലാപം

പലചരക്കുകട: കലാപംനടപ്പിലാക്കേണ്ടവര്‍ക്കും മതമുണ്ട് .കലാപകാരികള്‍ക്കും മതമുണ്ട് .വിമര്‍ശകര്‍ക്കും മതമുണ്ട് .........കൊല്ലപ്പെട്ടവന്റെ മതവും കൊന്നവന്റെ മതവും ..........മതേതരത്വം പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിനിടക്കുള്ള ജീര്‍ണ്ണതയില്‍നിന്നും അത്താഴം കഴിക്കാന്‍ എത്തുന്ന ഈച്ചകക്കും മതം കല്പ്പിക്കാം .........ഹ ഹ കലക്കി .

Friday 9 November 2012

സാമ്പത്തിക മാന്ദ്യം


 .....  സാമ്പത്തിക മാന്ദ്യം ......

അസീസിന്റെ വീട്ടിലേക്ക് കയറി ചെന്നപ്പോള്‍, അവന്റെ ഉമ്മുമ്മ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു. അസീസിന്റെ വിശേഷം ചോദിച്ച് അറിഞ്ഞപ്പോഴാണ് ,ദുബായില്‍ സാമ്പത്തിക മാന്ദ്യം എങ്ങിനെ ഉണ്ടായി എന്നതിന്റെ കൃത്യമായ ന'കാരണം ന'എനിക്ക് ബോധ്യമായത് .....

ഉമ്മുമ്മ പറഞ്ഞ് തന്നത് ഇങ്ങനെ ........ ദുബായില്‍ വരുന്നതിനു മുമ്പ് അസീസ് നാട്ടില്‍ ഓട്ടോഡ്രൈവര്‍ ആയിരുന്നു. ഓട്ടോ സ്വന്തം ആയിരുന്നില്ല . വാടകയായിരുന്നു. അങ്ങിനെയിരിക്കെ അസീസ് ലോണിലൂടെ ഒരു ഓട്ടോ സ്വന്തമാക്കി, പക്ഷെ. അസീസിന്റെയും കുടുമ്പത്തിന്റെയും ജന്മ ശത്രുക്കളായ ,അയല്‍വാസിയായ ഇയ്യാത്തുംമാക്ക് ഇത് സഹിച്ചില്ല. അവര്‍ മൂന്നു പണിക്കന്‍ മാരുടെയും, നാല് മുസ്‌ല്യാക്കന്മാരുടെയും പിന്തുണയോടെ കൂടോത്രം നടത്തി. അസീസ് ലോണെടുത്ത് വാങ്ങിയ ഓട്ടോ ...കുണ്ടോ കുഴിയോ, ഇറക്കാമോ, കയറ്റമോ, വളവോ, തിരിവോ ഇല്ലാത്ത നിരന്ന റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മൂന്ന് യാത്രക്കാരുമായി ഒഴുകി ഓടുന്നതിനിടെ തല കുത്തനെ മറിഞ്ഞുവത്രേ. തകര്‍ന്ന ഓട്ടോ നഷ്ടത്തിന് വില്‍ക്കേണ്ടി വന്നു (ഈ കഥ വിവരിച്ച് തരുന്നതിനിടെ അയല്‍ക്കാരിയായ ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഉമ്മുമ്മ ഇടയ്ക്കിടെ എത്തി നോക്കുന്നുണ്ടായിരുന്നു) അങ്ങിനെയാണ് അസീസ് ദുബായിലേക്ക് യാത്ര തിരിക്കുന്നത്.

ഹോട്ടല്‍ പണിയും നന്നായി വശമുണ്ടായിരുന്ന അസീസിനെ ഒരു മുതലാളി ഒരു വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റില്‍ കാന്‍റീന്‍ നടത്തുന്നതില്‍ വര്‍ക്കിംഗ് പാര്‍ട്ണര്‍ ആക്കി. അസീസിന്റെ നല്ലകാലം തെളിഞ്ഞിരിക്കുന്നു. ഓട്ടോ വാങ്ങിയതിലുള്ള കടം വീട്ടി .വീട്ടിലേക്ക് പണം അയച്ചു തുടങ്ങി . 'എടാ ,,,, അസീസ് രക്ഷപ്പെട്ടെടാ' എന്ന് നാലാള് പറയുന്ന ലെവലിലായി.

അങ്ങിനെ അസീസ് ഒരു വീടെടുക്കാന്‍ തീരുമാനിച്ചു. ഇയ്യാത്തു അടങ്ങി നില്‍ക്കുമോ? ഇയ്യാത്തു മൂന്നു പണിക്കന്‍മാരുടെയും നാല് മുസ്ല്യാക്കാന്‍ മാരുടെയും അടുത്തെത്തി. കൂടോത്രം നടത്തി .... ഗൂടോത്രം ഫലം കണ്ടു. ദുബായില്‍ സാമ്പത്തിക മാന്ദ്യം ബാധിച്ചു കണ്‍സ്ട്രക്ഷന്‍ കമ്പനി പൂട്ടി. അസീസ് നാട്ടിലെത്തി. ഉമ്മുമ്മ ചൂണ്ടിക്കാണിച്ച ഇയ്യാത്തുമ്മയുടെ വീട്ടിലേക്ക് ഞാന്‍ ഒന്ന് നോക്കിയപ്പോള്‍. ദുബായില്‍ സാമ്പത്തിക മാന്ദ്യം കൊണ്ട് വന്നതിന്റെ അഹങ്കാരമോ, റബ്ബറൈസ് ചെയ്ത റോട്ടിലൂടെ മാന്യമായി ഓടിയ അസീസിന്റെ ഓട്ടോറിക്ഷ മറിച്ചിട്ടതിന്റെ മനസ്താപമോ ഒന്നും ഇല്ലാതെ ഇയ്യാത്തുത്ത താന്‍ പിരിച്ചെടുത്ത കയര്‍ ആഞ്ഞ് വെക്കുന്നുണ്ടായിരുന്നു
ഈ കുറിപ്പ് ചുരുക്കുക